തിരുവനന്തപുരം: തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളിൽ വച്ച് പോലീസ് ഉദ്യോഗസ്ഥന് നേരെയുണ്ടായ എസ്എഫ്ഐ ആക്രമണത്തെ ചൊല്ലി പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ വാക്കുതർക്കം.
അക്രമ സംഭവത്തിൽ എസ്എഫ്ഐക്കെതിരേ പ്രമേയം ആവശ്യമാണെന്ന നിലപാടിൽ എതിർപ്പുണ്ടായതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്. ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിക്കാൻ ഔദ്യോഗികവിഭാഗം അനുമതി നിഷേധിക്കുകയായിരുന്നു.
നെടുമങ്ങാട് നടന്ന തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനത്തിലാണ് വാക്കുതർക്കം രൂപപ്പെട്ടത്. തിരുവനന്തപുരം സിറ്റി ജില്ലാ സമ്മേളനത്തിലും സമാന ആവശ്യം ഉന്നയിച്ച് രണ്ട് ചേരികളായി തിരിഞ്ഞ് ഉദ്യോഗസ്ഥർ തർക്കത്തിലേർപ്പെട്ടിരുന്നു.
നെടുമങ്ങാട് നടന്ന സമ്മേളനത്തിൽ എസ്എഫ്ഐക്കെതിരേ പ്രമേയം വേണമെന്ന് ആവശ്യമുയരുകയും തുടർന്ന് എസ്എഫ്ഐ ഗുണ്ടകൾ എന്ന പരാമർശം ഉണ്ടാകുകയും ചെയ്തതോടെയാണ് ബഹളമുണ്ടായത്.